കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് കർമ പദ്ധതി
കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ വികസനം
2024 മാർച്ചിൽ പൂർത്തീകരിക്കും
ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി
കുറ്റിപ്പുറം: റെയിൽവേ സ്റ്റേഷന്റെ വികസനം ദ്രുതഗതിയിൽ പൂർത്തിയാക്കുന്നതിന് കർമ പദ്ധതി രൂപീകരിച്ചതായി റെയിൽവേ പാലക്കാട് ഡിവിഷണൽ മാനേജർ അരുൺകുമാർ ചതുർവേദി. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര വികസന പദ്ധതി 2024 മാർച്ചിന് മുമ്പ് പൂർത്തീകരിക്കുന്നതിന്റെ ഭാഗമായായി അവലോകന സന്ദർശനം നടത്താൻ എത്തിയതായിരുന്നു അദ്ദേഹം.
നിർദിഷ്ട കുറ്റിപ്പുറം - ഗുരുവായൂർ റെയിൽപാത പരിഗണനയിൽ ഉണ്ടെന്നും ഇനി സർക്കാർ തല രാഷ്ട്രീയ തീരുമാനമാണ് വേണ്ടതെന്നും പറഞ്ഞ ഡി ആർ എം, തിരൂർ റോഡിലേക്കോ വൺവേ റോഡിലേക്കോ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്നും റോഡ് നിർമിക്കുന്നത് സംബന്ധിച്ച് ഉടൻ പ്രവൃത്തി തുടങ്ങാനും നിർദേശം നൽകിയതായി അറിയിച്ചു.
വിപുലീകരിച്ച പാർക്കിംഗ് ഏരിയകളുടെ നിർമാണവും മുഖ്യകവാടത്തിൽ നിർമിച്ച റിംഗ് റോഡ് പദ്ധതിയും യാത്രക്കാർക്കുള്ള പ്രത്യേക പാത്ത് വേയും ഉൾപ്പെടെ ഡിആർ എം നയിച്ച ഉന്നത തല സംഘം പരിശോധിച്ചു. പുതുതായി നിർമിച്ച പാർക്കിംഗ് ഏരിയയിൽ നിന്നും പഴയ കൈത ഇടവഴി വഴി വൺവേ റോഡിലേക്കും റെയിൽവേ മേൽപ്പാലത്തിന് ചുവട്ടിലൂടെ തിരൂർ റോഡിലേക്കും പ്രവേശിക്കാനുള്ള റോഡ് നിർമിക്കാനുള്ള നടപടികൾക്കും ഡിആർഎം നിർദേശം നൽകി. നിലവിലെ റെയിൽവേ റോഡ് വീതി കൂട്ടാൻ പഞ്ചായത്ത് വക ബങ്കുകൾ മാറ്റി സ്ഥാപിക്കാൻ നിരവധി തവണ നോട്ടീസ് നൽകിയിട്ടും കുറ്റിപുറം ഗ്രാമ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിനാലാണ് ബദൽ റോഡ് മാർഗം തേടുന്നത്.
കുറ്റിപ്പുറം റെയിൽവേ പാസഞ്ചേഴ്സ് യൂണിയൻ പ്രതിനിധികളായ കെപി അശോകൻ, എൻ വി കുഞ്ഞി മുഹമ്മദ്, നാസർ പൊറ്റാരത്ത് , പാറക്കൽ അബു, തയ്യിൽ ഹുസൈൻ, വി ദേവരാജൻ, എ കെ ഇഖ്ബാൽ തുടങ്ങിയവർ ഡിആർഎമ്മിന് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.

News nicely covered by media
ReplyDelete