ജന സേവനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ഉപയോഗപ്പെടുത്തിയ ഒരു ജന നേതാവായിരുന്നു: ഉമ്മൻ ചാണ്ടി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
യു ഡി എഫ് തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ ഉമ്മമൻചാണ്ടിക്കൊപ്പം പ്രഫ.ആബിദ് ഹുസൈൻ തങ്ങൾ എം എൽ എ എ(ഫയൽ)
ജന സേവനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ഉപയോഗപ്പെടുത്തിയ ഒരു ജന നേതാവായിരുന്നു:
ഉമ്മൻ ചാണ്ടി
പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ
മലപ്പുറം: 1970 ലാണ് ആദ്യമായി ഉമ്മൻ ചാണ്ടി നിയമസഭയിലേക്ക് മത്സരിക്കുന്നത്. അന്ന് തന്നെയാണ് പെരിന്തൽമണ്ണയിൽ നിന്ന് എന്റെ പിതാവും നിയമ സഭയിലേക്ക് മത്സരിക്കുന്നത്. ആ ഭരണ കാലഘട്ടങ്ങളിൽ രണ്ടാളുടേയും സാന്നിധ്യം ഉണ്ടായിരുന്നു. അന്നുണ്ടായിരുന്ന അവരുടെ ബന്ധം വലിയ അടുപ്പത്തിലുള്ളതായിരുന്നു എന്ന് എനിക്ക് ഓർമ്മയുണ്ട്.
, ഇപ്പോൾ വിവിധ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ പങ്കാളിത്തം വഹിക്കുമ്പോൾ അദ്ദേഹത്തിൽ നിന്ന് എനിക്ക് ആ ഓർമ്മകൾ കേൾക്കാൻ സാധിച്ചിട്ടുണ്ടായിരുന്നു.
2016 ൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് മുമ്പേ
അദ്ദേഹവുമായി ഏറ്റവും അടുത്ത് ഇടപഴകേണ്ടി വന്ന ഒരു സന്ദർഭം, കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസിലറെ തീരുമാനിക്കുന്നതിനുള്ള കമ്മിറ്റിയിൽ ഒരു അംഗമായി ഞാൻ വന്ന ആ സമയമാണ്.
അന്ന് അദ്ദേഹവുമായി സംസാരിച്ച് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയും അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കുന്നതിന് വേണ്ടിയും ചെന്നപ്പോൾ ആ വീട്ടിലേക്ക് കയറാൻ പോലും സ്ഥലമുണ്ടായിരുന്നില്ല. അത്രക്കധികം ജനങ്ങൾ ആ വീട്ടിലും മുറ്റത്തുമെല്ലാം ഉണ്ടായിരുന്നു.
ഞാൻ വരുന്നത് ഇന്നതിനാണ് എന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബ് അദ്ദേഹത്തെ വിളിച്ച് പറഞ്ഞത് കൊണ്ട് വളരെ പെട്ടെന്ന് തന്നെ എന്നെ വിളിച്ചിരുത്തി സംസാരിക്കാൻ ശ്രമിച്ചെങ്കിലും അകത്ത് നിന്ന് അത് നടക്കില്ല എന്ന് ഉറപ്പായത് കൊണ്ടാണ് അദ്ദേഹം എന്നെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി സംസാരിച്ച് അതിന്റെ കാര്യങ്ങളെ ക്കുറിച്ച് അദ്ദേഹം ബോധ്യപ്പെടുത്തിയത്.
അത് കഴിഞ്ഞ് 2016 ൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയോഗിക്കപ്പെട്ടപ്പോൾ തെരെഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഈ പ്രദേശങ്ങളിലൊക്കെ ഉണ്ടായിരുന്നു അതിന് മുന്നേയുള്ള പ്രചാരണ ജാഥകളിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. അന്നൊക്കെ അദ്ദേഹവുമായി അടുത്ത് ഇടപഴകാൻ സാധിച്ചിട്ടുണ്ട്.
2016 - മുതൽ ഉള്ള നിയമസഭാ കാലഘട്ടങ്ങളിൽ അദ്ദേഹത്തോടൊപ്പം ഒരു ജനപ്രതിനിധി എന്നുള്ള നിലക്ക് പ്രവർത്തിക്കാൻ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ വളരെ സുപ്രധാനമായ ഒന്നായിരിന്നു എന്ന് ഞാൻ കരുതുന്നു.
ചർച്ചയിൽ പങ്കെടുക്കേണ്ട സന്ദർഭങ്ങളിലും പറയുന്ന കാര്യങ്ങളിലും പറഞ്ഞ കാര്യങ്ങളിലുമൊക്കെയുള്ള വ്യത്യസ്തങ്ങളായ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ, ആശയ വിനിമയം നടത്താനും കാര്യങ്ങൾ പറഞ്ഞ് തരാനും അദ്ദേഹം കാണിച്ചിരുന്ന ഒരു സ്നേഹം എന്നെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്.
ഞാൻ നേരത്തെ പറഞ്ഞ 70 ൽ എന്റെ പിതാവും അദ്ദേഹവും ഒപ്പമുണ്ടായിരുന്ന ബന്ധത്തിന്റേയും അടുപ്പത്തിന്റേയും കാരണം കൂടിയുണ്ടായിരുന്നു. 5 കൊല്ലത്തിൽ അവസാനം വരെ അദ്ദേഹം ആ നിയമസഭയിലെ സജീവ സാന്നിധ്യമായിരുന്നു. അദ്ദേഹത്തിനെതിരെയുള്ള ഒരു പാടേറെ പ്രശ്നങ്ങളും സംസാരങ്ങളുമൊക്കെ വന്നുകൊണ്ടിരുന്നപ്പോഴും അതിലൊന്നും അദ്ദേഹത്തിന് യാതൊരു വേവലാതിയുമില്ലാതെ , നിലപാടുകൾ നന്മയുടേതാകുമ്പോൾ സത്യം എന്നും ജയിക്കും എന്നുള്ള ചിന്തയുടെ ഭാഗമായിട്ടുള്ളതായിരുന്നു അദ്ദേഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും. അത് അദ്ദേഹം പറയാറുമുണ്ടായിരുന്നു.
വ്യതസ്തങ്ങളായ പ്രശ്നങ്ങളും മുന്നണിയിൽ വരുന്ന കാര്യങ്ങളും നിയമസഭയിൽ എടുക്കേണ്ട നിലപാടുകളുമൊക്കെ ആയി ബന്ധപ്പെട്ട് കൊണ്ടുള്ള ചർച്ചകൾ നടക്കുമ്പോൾ, ആ ചർച്ചകളിലൊക്കെ അവസാനത്തെ ഒരു വാക്ക്
ഇന്നതിലൂടെയാണ് പോകേണ്ടത് , ഇന്നതാണ് ശരിയായ മാർഗ്ഗം , ഇങ്ങനെയാണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന്റെ മാർഗ ദർശനം പാർലമെന്ററി പാർട്ടിയുടെ ഒന്നിച്ചുള്ള തീരുമാനത്തിലേക്ക് പോകുന്ന കാഴ്ച ഞങ്ങൾക്ക് കാണാൻ സാധിച്ചിട്ടുണ്ട്. അത്ര ഷാർപ്പായി ഏതു വിഷയത്തിലും , ഏത് കാര്യത്തിലും അദ്ദേഹത്തിന് കൃത്യമായ ചില നിലപാടുകളും അഭിപ്രായങ്ങളുമുണ്ടായിരുന്നു.
അത് തന്നെയാണ് യു.ഡി.എഫിന്റെ ഒരു തീരുമാനമായി അന്നൊക്കെ നടപ്പിലാക്കാറുള്ളതും .
പിന്നീടു വന്ന 2021 ലെ തെരെഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിച്ച് വിജയിച്ച് വീണ്ടും സഭയിലെത്തിയെങ്കിലും അസുഖത്തിന്റെ പ്രയാസങ്ങൾ അദ്ദേഹത്തെ പിടികൂടിയിട്ടുണ്ടായിരുന്നു.
അപൂർവ്വമായിട്ടാണ് അദ്ദേഹം വരാറുണ്ടായിരുന്നതെങ്കിലും 50 കൊല്ലം ഒരേ നിയോജ മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട് അത്യപൂർവ്വമായ നേട്ടം വരിച്ച ഒരു നിയമസഭാംഗം എന്ന നിലക്ക് അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങുകളൊക്കെ നടക്കുമ്പോഴും ജനങ്ങളുടെ കൂടെ നിൽക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
ജന സേവനത്തിനായി തന്റെ രാഷ്ട്രീയ ജീവിതം മുഴുവൻ ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങൾക്ക് വേണ്ടി ജീവിച്ച ഒരു ജന നേതാവായിരുന്നു ഉമ്മൻ ചാണ്ടി എന്നാണ് നമുക്കെല്ലാവർക്കും പറയാനുള്ളത്. ഞങ്ങളുടെ യെല്ലാം അനുഭവങ്ങൾ പ്രത്യേകിച്ചും.
അങ്ങനെയുളള രാഷ്ട്രീയത്തിലെ വ്യതസ്തമായ ഒരു മുഖമാണ് , സത്യ സന്ധതയുടേയും ആർജ്ജവത്തിന്റേയും ആർദ്രതയുടേയും ഇച്ഛാ ശക്തിയുടേയും കൃത്യമായ രാഷ്ട്രീയ നയ നിലപാടുകളുടേയുമെല്ലാം മുഖമാണ് കേരളത്തിന് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്ടമായത്.
അദ്ദേഹത്തിന് എല്ലാ വിധ ആദരാഞ്ജലികളും അർപ്പിക്കുകയാണ്.

Comments
Post a Comment